തെലങ്കാനയിൽ തേങ്ങ ഉടയ്ക്കുമ്പോൾ
തെലങ്കാനയിൽ വ്യവസായ രംഗത്ത് കഴിഞ്ഞയാഴ്ച എന്തോ തേങ്ങയല്ല നടന്നത്. വ്യവസായികളെ ക്ഷണിച്ച് ആദരിക്കുകയായിരുന്നു. കേരളത്തിൽനിന്ന് 50 കോടി മാത്രം മുടക്കിയ കമ്പനിയെപ്പോലും വിളിച്ച് ആദരിച്ചു. പോയവരെല്ലാം ഏതോ മായാലോകത്തെ കാഴ്ചകൾ കണ്ട മാതിരിയാണ് തിരികെ വന്നു സംസാരിക്കുന്നത്. നമ്മുടെ നാട്ടിൽ ഇതൊന്നുമില്ലല്ലോ എന്ന ദീർഘനിശ്വാസവും കാറ്റായി വീശുന്നു.
ചന്ദ്രശേഖര റാവുവിന്റെ മകൻ കെ.ടി.രാമറാവുവാണ് തെലങ്കാനയുടെ ഐടി–വ്യവസായ മന്ത്രി. കേരളത്തിന്റെ ശക്തിമേഖലകളായ ഭക്ഷ്യ സംസ്ക്കരണവും ഫിഷറീസും ഉൾപ്പടെ 8 മേഖലകളെ കേന്ദ്രീകരിച്ചാണു വികസനം. നിക്ഷേപകർ വരുമ്പോൾ ഉദ്യോഗസ്ഥരാണു വണങ്ങി നിൽക്കുന്നത്.